മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമാകാനില്ലെന്നും മുംബെയിലെ 36 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും എഎപി നേതാവ് പ്രീതി ശർമ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ഖജനാവ് സംഘടിതമായി കൊള്ളയടിക്കുകയാണ് ഷിൻഡെ സർക്കാർ. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഇപ്പോൾ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ഇവിടുത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കാർഷിക പ്രശ്നങ്ങളും കർഷക ആത്മഹത്യകളും തുടരുകയാണ്.
2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിലും എഎപി ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല. എന്നാൽ അതിനുശേഷം പഞ്ചാബിൽ മാത്രമല്ല, ഗോവയിലും ഗുജറാത്തിലും സീറ്റുകൾ നേടി. മറ്റ് പാർട്ടികളുമായുള്ള മത്സരത്തിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കും.- പ്രീതി ശർമ മേനോൻ പറഞ്ഞു.
അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്തു കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നൽകി. ഇതോടെ ഇ.ഡി രജിസ്റ്റർ ചെയ്ത ഡൽഹി മദ്യനയ അഴിമതിക്കേസിൽ നേരത്തെ ജാമ്യം ലഭിച്ച കെജ്‌രിവാൾ ജയിലിന് പുറത്തിറങ്ങുന്നത് വൈകും.