കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരുടെ പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷം ബോധപൂർവം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി എസ്എഫ്ഐ. സംഭവത്തിന് തൊട്ടുമുൻപ് കോളേജിൽ എത്തി പ്രശ്നം ഉണ്ടാക്കാൻ തീരുമാനിച്ചതിന്റെ തെളിവായി യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീൻഷോട്ടും എസ്എഫ്ഐ പുറത്തുവിട്ടു.
"അവർ നമ്മുടെ ട്രാപ്പിൽ വീണു. ഇത് നല്ലൊരു പ്രചാരണ ആയുധമായി മാറി. ജയിക്കാൻ കുറച്ചുകൂടെ എളുപ്പമാക്കി തന്നതിന് എസ്എഫ്ഐക്ക് നന്ദി രേഖപ്പെടുത്തുന്നു" എന്നുമാണ് സന്ദേശം.
ഇന്ന് ഉച്ചതിരിച്ചാണ് കോളേജിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നായിരുന്നു യുഡിഎഫിന്റെ പരാതി. യുഡിഎഫ് പ്രവർത്തകരെയും കൂടെയുണ്ടായിരുന്നവരെയും കയ്യേറ്റം ചെയ്തതെന്നും പ്രവർത്തകർ ആരോപിച്ചിരുന്നു. പരിക്കേറ്റ സന്ദീപ് വാര്യരടക്കം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.