ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ വളർത്തുന്നത് എസ്എഫ്ഐ ആണെന്ന യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ പ്രസ്താവനയ്ക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മുതിർന്ന നേതാവിന്റെ ഭാഗത്തു നിന്ന് ഇത്തരം അപക്വമായ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്ന് സഞ്ജീവ് പറഞ്ഞു. കേരള ജനത ഇത് അവജ്ഞയോടെ തള്ളിക്കളയണം. എസ്എഫ്ഐ ലഹരിക്കെതിരായ ക്യാമ്പയിൻ തുടങ്ങുകയാണെന്നും സഞ്ജീവ് അറിയിച്ചു.
നെയ്യാർ ഡാമിൽ ലഹരി ഉപയോഗിച്ച് തമ്മിൽ തല്ലിയ കെഎസ്‌യു നേതാക്കന്മാരെ എം.എം. ഹസൻ ഓർക്കണമായിരുന്നെന്നാണ് എസ്എഫ്ഐ നേതാവിൻ്റെ പ്രസ്താവന. ക്യാമ്പസുകളിൽ എസ്എഫ്ഐ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിക്കും. ലഹരി മാഫിയക്കെതിരായ സ്ക്വാഡ് ക്യാമ്പസുകളിൽ രൂപീകരിക്കും. എല്ലാ വിദ്യാർഥികളെയും വിദ്യാർഥി സംഘടനകളെയും ഇതിന്റെ ഭാഗമാകുമെന്നും സഞ്ജീവ് പറഞ്ഞു.
ക്യാമ്പസിൽ ലഹരി വ്യാപനത്തിന് കൂട്ടുനിൽക്കുന്നത് എസ്എഫ്ഐ ആണെന്നായിരുന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ്റെ പ്രസ്താവന. ലഹരിക്കേസിലെ പ്രതികളെ പിടികൂടാൻ തടസം നിൽക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകരും. ഇതിനെതിരെ ഉപവാസം നടത്തുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് ആഹ്വാനം ചെയ്തിരുന്നു.