സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 55 ല്‍ 46 ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ വട്ടിയൂർക്കാവ് പോളിടെക്‌നിക്, കൈമനം വനിതാപോളിടെക്‌നിക്,നെയ്യാറ്റിൻകര പോളിടെക്‌നിക്, നെടുമങ്ങാട് പോളിടെക്‌നിക്, ആറ്റിങ്ങൽ പോളിടെക്‌നിക് തുടങ്ങി 5ൽ 5 ഇടത്തും എസ്എഫ്ഐ യൂണിയന്‍ ഭരണം നേടി.
മലപ്പുറം പെരിന്തല്‍മണ്ണ പോളിടെക്നിക് യൂണിയന്‍ എസ്എഫ്ഐയില്‍ നിന്ന് എംഎസ്എഫ് സഖ്യം പിടിച്ചെടുത്തു. 52 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എസ്എഫ്ഐക്ക് ഇവിടെ യൂണിയന്‍ ഭരണം നഷ്ടമാകുന്നത്. ജനറൽ സീറ്റുകൾ ഉൾപ്പെടെ മുഴുവൻ സീറ്റുകളിലും എംഎസ്എഫ് മുന്നണി വിജയിച്ചു.
കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് യൂണിയന്‍ എംഎസ്എഫ് സഖ്യം പിടിച്ചെടുത്തു. കോളേജിന്‍റെ ചരിത്രത്തിലാദ്യമായാണ് എംഎസ്എഫ് യൂണിയന്‍ ഭരണം നേടുന്നത്. ജനറല്‍ സീറ്റുകളില്‍ ഏഴില്‍ നാലും എംഎസ്എഫ് സഖ്യം നേടിയപ്പോള്‍ എസ്എഫ്ഐ മൂന്ന് സീറ്റില്‍ ഒതുങ്ങി.
അതേസമയം, കോഴിക്കോട് മലാപ്പറമ്പ് വനിത പോളിടെക്നിക് യൂണിയന്‍ എസ്എഫ്ഐ നിലനിര്‍ത്തി. മലപ്പുറം ചേളാരി പോളിടെക്നിക് യൂണിയന്‍ മൂന്ന് വര്‍ഷത്തിന് ശേഷം എംഎസ്എഫില്‍ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. ഏഴ് ജനറല്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.