പാലക്കാട് വിക്ടോറിയ കോളേജിൽ നോമിനേഷിനിടെ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെഎസ്‌യു സ്ഥാനാർഥിയുടെ നോമിനേഷൻ എസ്എഫ്ഐ പ്രവർത്തകർ കീറിയെറിഞ്ഞെന്ന് ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും നോമിനേഷൻ നൽകാനെത്തിയപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്ന് എസ്എഫ്ഐ പറഞ്ഞു.
മാത്‌സ് അസോസിയേഷനിലേക്ക് നോമിനേഷൻ സമർപ്പിക്കാനെത്തിയ കെഎസ്‌യു പ്രവർത്തക മനീഷയുടെ കൈവശം എസ്എസ്എൽസി സർട്ടിഫിക്കറ്റിൻ്റെ അറ്റസ്റ്റഡ് കോപ്പി ഉണ്ടായിരുന്നില്ല. തുടർന്ന് സഹപാഠികൾ ഇത് എത്തിച്ചു നൽകിയപ്പോൾ നിശ്ചിത സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ തർക്കമുന്നയിച്ചു. പിന്നാലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർ അറ്റസ്റ്റഡ് സർട്ടിഫിക്കറ്റ് കീറി കളഞ്ഞതായി കെഎസ്‌യു ആരോപണം ഉന്നയിച്ചു. തുടർന്ന്, അധ്യാപകർ മനീഷയുമായി ചർച്ച നടത്തി നോമിനേഷൻ സ്വീകരിക്കാൻ ധാരണയായി. സർട്ടിഫിക്കറ്റ് കീറിയ വിദ്യാർഥിക്കെതിരെ നടപടി എടുക്കുമെന്നും അറിയിച്ചു.