പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് ഷബാന ആസ്മി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഐഎഫ്എഫ്‌കെയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി ഒപ്പം വിവിധ സിനിമകളുടെ
പിന്നണിയിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകർക്കും നന്ദിയർപ്പിച്ചു. കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു.
1994ൽ കോഴിക്കോട് സംഘടിപ്പിച്ച ആദ്യ ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തതിന്റെ ഓർമകൾ ഷബാന ആസ്മി പങ്കുവച്ചു. തന്റെ സിനിമകൾ ഉൾപ്പെടുത്തിയുള്ള റെട്രോസ്‌പെക്ടീവ് സെഗ്മെന്റിനായി കാത്തിരിക്കുകയാണെന്നും ഷബാന ആസ്മി പറഞ്ഞു. നാളെ രാവിലെ 9.15ന് ശ്രീ തീയേറ്ററിലാണ് ഈ സെഗ്മെന്റിലെ ആദ്യ ചിത്രമായ അങ്കുർ പ്രദർശിപ്പിക്കുന്നത്.