നടി രേവതി സമ്പത്തിൻ്റെ വെളിപ്പെടുത്തിലിൽ അമ്മ സെക്രട്ടറി സിദ്ദീഖിനെതിരെ നിയമനടപടിയെടുക്കുമെന്ന വാർത്തയിൽ പ്രതികരിച്ച് ഷമ്മി തിലകൻ. സിദ്ദീഖിൻ്റെ കാര്യത്തിൽ സഹതാപമുണ്ട്. താൻ അച്ചടക്ക സമിതിയ്ക്ക് മുൻപിൽ ഹാജരാകാതിരുന്നത് സിദ്ദീഖ് പ്രിസൈഡിംഗ് ഓഫിസർ സ്ഥാനത്തുള്ളതുകൊണ്ടെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.
സത്യം മറച്ചുവെക്കാനാവില്ല. കാലം എത്ര കഴിഞ്ഞാലും മറനീക്കി അത് പുറത്തുവരും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പവർ ഗ്രൂപ്പിനെക്കുറിച്ച് സിനിമാ മേഖലയിൽ നേരത്തെ പ്രതികരിച്ചവർ പലരുമുണ്ട്. 'പവർ ഗ്രൂപ്പ് 'എന്നതിനു പകരം 'സംഘടനയിൽ അതിശക്തം' എന്നാണ് പറഞ്ഞിരുന്നത്. ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്- ഷമ്മി തിലകൻ പറഞ്ഞു.
സിദ്ദീഖ് ശാരീരികമായി പീഡിപ്പിച്ചുവെന്നും വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്നുമെന്ന രേവതി സമ്പത്തിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സർക്കാർ നിയമനടപടിക്കൊരുങ്ങുന്നത്. സിനിമ പ്രൊജക്ട് ഉണ്ടെന്നും സംസാരിക്കാമെന്ന് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയുണ്ടായെന്നും യുവനടി പറഞ്ഞു.