NEWSROOM

രാഹുലിനേയും ഖാര്‍ഗെയേയും കണ്ട് ശശി തരൂര്‍; എല്ലാം കൂളാണെന്ന് കെ.സി വേണുഗോപാല്‍

ലേഖനത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ മറിച്ചൊരു ഡാറ്റ ലഭിക്കുന്നതുവരെ പിന്‍വലിക്കില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നിലും ശശി തരൂര്‍ ആവര്‍ത്തിച്ചതായാണ് സൂചന

Author : ന്യൂസ് ഡെസ്ക്

വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുമായി തനിച്ചായിരുന്നു ശശി തരൂരിന്റെ കൂടിക്കാഴ്ച. ഖാര്‍ഗെയുമായി നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും പങ്കെടുത്തു.


ശശി തരൂര്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാം കൂളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലേഖന വിവാദവും മോദി-ട്രംപ് കൂടിക്കാഴ്ചയെ പ്രകീര്‍ത്തിച്ചതുമെല്ലാം കെപിസിസിയുടേയും എഐസിസി നേതൃത്വത്തിന്റേയും അതൃപ്തിക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വൈകിട്ടോടെ സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥില്‍ എത്തി തരൂര്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്.

40 മിനുട്ടോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം പിന്‍വാതിലിലൂടെ രാഹുലും തരൂരും ഖാര്‍ഗെയുടെ വസതിയിലേക്ക് പോയി. കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ 30 മിനുട്ടോളം ഖാര്‍ഗേയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ തരൂര്‍ തന്റെ വസതിയിലേക്ക് മടങ്ങി.

തരൂര്‍ മടങ്ങിയ ശേഷവും ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി. വിവാദങ്ങള്‍ അവസാനിപ്പിക്കാനും കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കാനും ഖാര്‍ഗെ തരൂരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ശശി തരൂര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും എല്ലാം കൂളാണെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ലേഖനത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ മറിച്ചൊരു ഡാറ്റ ലഭിക്കുന്നതുവരെ പിന്‍വലിക്കില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നിലും ശശി തരൂര്‍ ആവര്‍ത്തിച്ചതായാണ് സൂചന.

കേരളം വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറിയെന്ന ലേഖനം പുറത്തുവന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. ലേഖനം അപ്പാടെ തള്ളിയ നേതാക്കളില്‍ ഭൂരിഭാഗവും തരൂരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ നിലപാട് മയപ്പെടുത്തിയെങ്കിലും തിരുത്തല്‍ വരുത്താന്‍ തരൂര്‍ തയ്യാറായിരുന്നില്ല.

SCROLL FOR NEXT