NEWSROOM

EXCLUSIVE| വ്യാജ ലഹരിക്കേസിൽ പ്രതി നാരായണ ദാസന് ജാമ്യം നിഷേധിച്ചതിൽ സന്തോഷം, സമൂഹവും കുടുംബവും ഒറ്റപ്പെടുത്തി; ഷീല സണ്ണി

ചെയ്യാത്ത തെറ്റിന് വേണ്ടി ഒരുപാട് അനുഭവിച്ചുവെന്നും ഷീല സണ്ണി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ചാലക്കുടി വ്യാജ എംഡിഎംഎ കേസിലെ പ്രതി നാരായണ ദാസന് ജാമ്യം നിഷേധിച്ചതിൽ സന്തോഷം എന്ന് കേസിൽ ഇരയാക്കപ്പെട്ട ബ്യൂട്ടി പാർലർ സംരംഭക ഷീല സണ്ണി ന്യൂസ് മലയാളത്തോട്. താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് പറയാനാകില്ല. സമൂഹവും കുടുംബവും ഒറ്റപ്പെടുത്തി. ചെയ്യാത്ത തെറ്റിന് വേണ്ടി ഒരുപാട് അനുഭവിച്ചുവെന്നും ഷീല സണ്ണി പറഞ്ഞു.

നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും ബന്ധുക്കൾ പോലും തന്നെ തള്ളിക്കളഞ്ഞു. നീതി കിട്ടും എന്നുള്ള വിശ്വാസവും പ്രതീക്ഷയും ഇപ്പോഴുമുണ്ട്. ഇന്നല്ലെങ്കിൽ നാളെ സത്യം എന്തായാലും പുറത്തുവരും. കേസിൽ എക്സൈസ് കള്ളക്കളി നടത്തിയെന്നും ഷീല സണ്ണി ആരോപിച്ചു.

മയക്കുമരുന്ന് എന്താണ് എന്നുകൂടി തനിക്കറിയില്ല. തന്നെ പിടികൂടുമ്പോൾ കയ്യിലുണ്ടായിരുന്നത് 900 രൂപ മാത്രമാണ്. ഈ കേസിന്റെ പേരിൽ താൻ സ്നേഹിച്ചവർ എല്ലാം തന്നെ തള്ളിക്കളഞ്ഞു. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണം. എന്തിനാണ് തന്നെ കുടുക്കിയതെന്ന് അറിയണമെന്നും ഷീല സണ്ണി പറഞ്ഞു.

ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്.

SCROLL FOR NEXT