കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ലോറി ഡ്രൈവർ അർജുനായി സമരത്തിനിറങ്ങി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ജോലിക്കിടയിൽ ദുരന്തത്തിൽപ്പെട്ട അർജുനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം. തൃശൂർ കോർപ്പറേഷന് മുന്നിൽ ‘സേവ് അർജുൻ’ എന്ന മുദ്രാവാക്യം ഉയർത്തി മുട്ടിലിരുന്നാണ് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ സമരം ചെയ്യുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അർജുനോട് നീതി പുലർത്തണമെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അർജുനെ കണ്ടെത്താൻ വൈകുന്നതിൽ കോഴിക്കോടും പ്രതിഷേധം നടന്നു. കോഴിക്കോട് തണ്ണീർപന്തലിൽ, പ്രതിഷേധ പ്രകടനവുമായ നാട്ടുകാരാണ് രംഗത്തെത്തിയത്.
അതേസമയം, അർജുന്റെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപെട്ട് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. അർജുനായിട്ടുള്ള തെരച്ചിൽ ആരംഭിച്ചിട്ട് ആറ് ദിവസമായി. ബെൽഗാമിൽ നിന്നുള്ള നാല്പത് അംഗ കരസേനാ സംഘം തെരച്ചിലിനായി ഷിരൂരില്‍ എത്തിയിട്ടുണ്ട്.