ഷൊർണൂരിലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് ശുചീകരണ തൊഴിലാളികൾ മരിക്കാനിടയായ സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് സ്വദേശികളായ നാലു പേരാണ് മരിച്ചത്. അവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപകടത്തിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് റെയിൽവേ അധികൃതരുടെ വാദം. അനുമതിയില്ലാതെയാണ് തൊഴിലാളികൾ പാലത്തിലൂടെ നടന്നതെന്നാണ് വിശദീകരണം. റോഡിന് പകരം റെയിൽവേ പാലത്തിലൂടെയാണ് തൊഴിലാളികൾ നടന്നത്. പാലത്തിൽ ജോലികൾ നിശ്ചയിക്കാത്തതിനാൽ സംരക്ഷണം ഉണ്ടായിരുന്നില്ലെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാത്തതിനാൽ ഏജൻസിയുടെ കരാർ റദ്ദ് ചെയ്യുമെന്നും റെയിൽവേ അറിയിച്ചു.
അതേസമയം, ഷൊർണൂരിൽ ട്രെയിനിടിച്ചു തൊഴിലാളികൾ മരിച്ച സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. "ഷൊർണൂരിൽ തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസ് ഇടിച്ച് റെയിൽവേയുടെ നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമാണ്. റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം നീക്കുകയായിരുന്ന ഇവർ തീവണ്ടി അടുത്തുവരുന്നത് അറിയാതിരുന്നത് വലിയ സുരക്ഷ വീഴ്ചയാണ്," വി.കെ. ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
"തീവണ്ടി കടന്നുപോകുന്ന സമയത്തെ കുറിച്ച് അറിയാതിരുന്നതാവാം ദാരുണമായ ഈ അപകടത്തിന് കാരണം. റെയിൽവേയുടെ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമല്ല എന്നത് ഈ സംഭവത്തോടെ വ്യക്തമാവുകയാണ്. റെയിൽവേയുടെ എല്ലാ മേഖലയിലും തൊഴിലാളികളുടെ കുറവ് കാരണമുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇത്തരം വിഷയങ്ങൾ പരിഹരിക്കണമെന്നും ഷൊർണൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണം," എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.