പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ് സിദ്ധാർത്ഥൻ്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം.ആർ. ശശീന്ദ്രനാഥിന് വീഴ്‌ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ കണ്ടെത്തല്‍. ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ രാജ് ഭവനിൽ എത്തി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
പരാതി ഉയർന്നിട്ടും സമയബന്ധിതമായി വിസി നടപടി എടുത്തില്ലെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. സർവകലാശാല വൈസ് ചാൻസലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കൾ ഉൾപ്പെടെ 28 പേരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
പൂക്കോട് വെറ്റിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.