മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത് നല്‍കി നടന്‍ സിദ്ദീഖ്. തിങ്കളാഴ്ചയെങ്കിലും ഹർജി പരിഗണിക്കണമെന്നാണ് നടന്‍റെ ആവശ്യം. സുപ്രീം കോടതി രജിസ്ട്രാർക്കാണ് കത്ത് നൽകിയത്. അഡ്വ . രഞ്ജിതാ റോഹ്ത്തഗി മുഖേനയാണ് കത്ത്.
സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കില്ല. കോടതി മുന്നോട്ടുവെക്കുന്ന ഉപാധികൾ അനുസരിക്കാമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും സിദ്ദീഖ് കത്തില്‍ പറയുന്നു. AMMAയും WCCയും തമ്മിലുള്ള തർക്കത്തിൻ്റെ ഇരയാണ് താനെന്നും സിദ്ദീഖ് കത്തില്‍ കൂട്ടിച്ചേർത്തു.
Also Read: സുപ്രീം കോടതിയെ സമീപിച്ച് സിദ്ദീഖ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
അതേസമയം, ഒളിവിലുള്ള സിദ്ദീഖിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. സുപ്രീം കോടതി വിധി എതിരായാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. നിലവില്‍ സിദ്ദീഖിന്‍റെ ഒരു വാഹനത്തിന്‍റെ ജിപിഎസ് സംവിധാനം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ജിപിഎസ് അവസാനം ട്രാക്ക് ചെയ്തത് പൊന്നാനി എത്തുന്നതിനു മുൻപ് വെളിയംകോട് എന്ന സ്ഥലത്താണ്. അവിടെനിന്ന് ജിപിഎസ് സംവിധാനം വിച്ഛേദിക്കപ്പെടുകയായിരുന്നു.