മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ വന്നത് മുതൽ വനയോര മലയോര മേഖലയോട് അവഗണനയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ശത്രുതാപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കുടിയേറ്റ കർഷകർ ഇപ്പോൾ തന്നെ നിരവധി ചൂഷണങ്ങൾ നേരിടുന്നു. കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതി. വന്യജീവികളെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചൂഷണവും ഉപയോഗിച്ച് കർഷകരെ കുടിയിറക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ചന്ദനലോബിക്ക് ഒത്താശ ചെയ്യുന്ന സർക്കാർ ആയിക്കൂടി പിണറായി സർക്കാർ മാറിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
1961ലെ കേരള വന നിയമം ഭേദഗതി ചെയ്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരങ്ങൾ നൽകുന്നതാണ് നിയമം. വന നിയമ ഭേദഗതി വിജ്ഞാപനം മൗലിക അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കർഷക സംഘടനകൾ രംഗത്ത് വന്നിരുന്നു. വിജ്ഞാപനത്തിലെ 27, 47, 52, 61, 63, 69 വകുപ്പുകൾ ഒഴിവാക്കണം എന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകി കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടുന്നു എന്നുമാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.