കുർബാന തർക്കത്തിൽ ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. ആറു വൈദികരെ സസ്പെൻഡ് ചെയ്തു. 15 വൈദികർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സിറോ മലബാർ സഭ സിനഡിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കുർബാന തർക്കത്തിൽ സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ ബിഷപ്പ് ഹൗസിനുള്ളിലാണ് വൈദികർ സമരം ചെയ്തത്. സമരത്തിലിരുന്ന പുരോഹിതരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പൊലീസ് നടപടിയിൽ വൈദികന്റെ കൈക്ക് പരുക്കേറ്റെന്ന് പ്രതിഷേധക്കാർ പറയുന്നു. സമരക്കാരെ തിരികെ ബിഷപ്പ് ഹൗസിൽ കയറ്റാതെ ചർച്ചയ്ക്ക് ഇല്ലെന്നാണ് നിലപാട്. സർക്കാരും പൊലീസും തങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും വിമത വിഭാഗം ആരോപിച്ചു.