NEWSROOM

ട്രംപിന്‍റെ വാർത്താസമ്മേളനങ്ങളിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ക്ഷണിച്ച് പ്രസ് സെക്രട്ടറി

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണകാലയളവിൽ ടിക് ടോക്കിലും പോഡ്കാസ്റ്റിങ് പ്ലാറ്റ്‌ഫോമുകളിലും ട്രംപ് വലിയ തോതിൽ പ്രചരണം നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പ്രസിഡന്‍റിന്‍റെ പ്രസ് കോൺഫറൻസിൻ്റെ ഭാഗമാക്കാനാെരുങ്ങി ‍ഡൊണാൾഡ് ട്രംപ് ഭരണകൂടം. ടിക് ടോക്, ബ്ലോഗിങ്, പോഡ്കാസ്റ്റിങ് തുടങ്ങിയവയിൽ വാർത്താ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കാണ് അവസരം. ഇവർക്ക് വൈറ്റ് ഹൗസിലെ പ്രസ് പാസുകൾക്ക് അപേക്ഷിക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണകാലയളവിൽ ടിക് ടോക്കിലും പോഡ്കാസ്റ്റിങ് പ്ലാറ്റ്‌ഫോമുകളിലും ട്രംപ് വലിയ തോതിൽ പ്രചരണം നടത്തിയിരുന്നു.

ചൊവ്വാഴ്ച നടന്ന ആദ്യ ഡെയ്‌ലി ബ്രീഫിങ്ങിലാണ് പ്രെസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ് മീറ്റുകളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വ്യക്തമാക്കിയത്. "മില്യൺ കണക്കിനു വരുന്ന അമേരിക്കൻ യുവാക്കൾ പരമ്പരാ​ഗത ടെലിവിഷൻ, പത്ര മാധ്യമങ്ങളിൽ നിന്നും മാറി പോഡ്കാസ്റ്റുകൾ, ബ്ലോ​ഗുകൾ, മറ്റ് സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് വാർത്തകൾ അറിയുന്നത്. പ്രസിഡന്റ് ട്രംപിന്റെ സന്ദേശം വ്യാപകമായി പങ്കുവെയ്ക്കുകയും 2025-ലെ വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ രംഗത്തിന് വൈറ്റ് ഹൗസിനെ അനുയോജ്യമാക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ടീമിന് നിർണായകമാണ്", കരോലിൻ പറഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയാണ് കരോലിൻ.

പ്രസ് മീറ്റിലെ പുതിയ 'മീഡിയാ സീറ്റുകൾ' മുൻ നിരയിലായിരിക്കും ഒരുക്കുക. മുൻപ് പ്രസ് സെക്രട്ടറിയുടെ ഉദ്യോ​ഗസ്ഥർക്ക് അനുവദിച്ചിരുന്ന സീറ്റുകളാണിവ. പുതിയ പ്രസ് ക്രെഡൻഷ്യൽ മാനദണ്ഡങ്ങൾ പ്രകാരമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്കും പത്രപ്രവർത്തകർക്കുമായിരിക്കും ഇനി മുതൽ ഈ സീറ്റ് നൽകുക. വാർത്ത സമ്മേളനങ്ങളിൽ പങ്കെടുക്കാനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വൈറ്റ് ഹൗസ് പുതിയതായി ആരംഭിച്ച വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. കരോലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ അപേക്ഷകൾ പരിശോധിച്ച ശേഷമാകും പ്രസ് പാസുകൾ അനുവദിക്കുക. യുഎസ് രഹസ്യാന്വേഷണ വിഭാ​ഗവും ഈ അപേക്ഷകൾ പരിശോധിക്കും.

ബൈഡൻ ഭരണകൂടം റദ്ദാക്കിയ 440 മാധ്യമപ്രവർത്തകരുടെ പാസുകൾ പുനസ്ഥാപിക്കുമെന്നും കരോലിൻ ലീവിറ്റ് അറിയിച്ചു. മാധ്യമ സ്വാതന്ത്രത്തെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്നും കരോലിൻ കൂട്ടിച്ചേർത്തു.


SCROLL FOR NEXT