NEWSROOM

ശ്രീലങ്കയിൽ ഇന്ന് വോട്ടെടുപ്പ്; 17 ദശലക്ഷത്തിലധികം പേർ പോളിങ്ങ് ബൂത്തിലേക്ക്

നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുമടക്കം 38 സ്ഥാനാർത്ഥികളാണ് മത്സരമുഖത്തുള്ളത്

Author : ന്യൂസ് ഡെസ്ക്

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ശ്രീലങ്കൻ ജനത പോളിങ് ബൂത്തിൽ. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കടുത്ത സാമ്പത്തിക തകർച്ചയ്ക്ക് ശേഷം ശ്രീലങ്കയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.

2022ൽ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞതിന് ശേഷം നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ 17 ദശലക്ഷത്തിലധികം ശ്രീലങ്കക്കാർ സമ്മതിദാന അവകാശം വിനിയോഗിക്കും. 13421 പോളിംഗ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുമടക്കം 38 സ്ഥാനാർത്ഥികളാണ് മത്സരമുഖത്തുള്ളത്. ഇതിൽ നാഷണൽ പീപ്പിൾ പവറിന്റെ സ്ഥാനാർഥി അനുറ കുമാര ദിസ്സനായകെയ്ക്കാണ് അഭിപ്രായസർവേകളിൽ മുൻതൂക്കം. ഇതോടെ രണ്ട് പ്രധാന സ്ഥാനാർഥികൾ ആധിപത്യം പുലർത്തുന്ന മുൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ശ്രീലങ്കയിൽ ആദ്യ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

വോട്ടർമാർക്ക് മൂന്ന് സ്ഥാനാർഥികളെ മുൻഗണന നിശ്ചയിച്ച് അടയാളപ്പെടുത്താൻ അനുവദിക്കുന്ന മുൻഗണനാ വോട്ടിംഗ് സമ്പ്രദായമാണ് ശ്രീലങ്ക പിന്തുടരുന്നത്. ഇതിൽ 51 ശതമാനമോ അതിലധികമോ വോട്ട് നേടുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും. 2019ലെ അവസാനത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 83.72% പോളിങ്ങാണ് ശ്രീലങ്കയിൽ രേഖപ്പെടുത്തിയത്.

സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് മുൻ പ്രസിഡൻ്റ് ഗോതബായ രാജപക്‌സെയെ പുറത്താക്കിയത്. തുടർന്ന് ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ അധികാരത്തിലേറി. രാഷ്ട്രീയ അസമത്വത്തിന്റെ രണ്ടുവർഷങ്ങൾക്കിപ്പുറം ജനം പോളിങ് ബൂത്തിലെത്തുമ്പോൾ, അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്കാരത്തിൽ നിന്ന് മോചനത്തില്‍ കുറഞ്ഞതൊന്നും ശ്രീലങ്കൻ ജനത പ്രതീക്ഷിക്കുന്നില്ല.

SCROLL FOR NEXT