NEWSROOM

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട് രക്ഷാദൗത്യത്തിനിടെ ലഭിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിരുന്നു.

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് മുമ്പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡിഎന്‍എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ എടുത്തുവെക്കും. പൊലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം.

വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരിൽ 12 മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. ഇതിൽ മൂന്ന് മൃതദേഹങ്ങളും ഒൻപത് ശരീര ഭാഗങ്ങളുമുണ്ട്. മലപ്പുറം നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിലാണ് ഇന്നത്തെ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ നിന്നായി ഇതുവരെ കണ്ടെത്തിയത് 201 മൃതദേഹങ്ങളാണ്.

അതിൽ 73 മൃതദേഹങ്ങളും, 128 മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 37 പുരുഷന്മാർ, 29 സ്ത്രീകൾ, 3 ആൺകുട്ടികൾ, 4 പെൺകുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ, മൃതദേഹ ഭാഗങ്ങൾ എന്നിവയിൽ 198 എണ്ണത്തിൻ്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. 156 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു.

SCROLL FOR NEXT