പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനാണ്, എന്നാൽ ദൈവമല്ലെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. മോദി ശക്തനാണ്, അദ്ദേഹത്തിൻ്റെ കയ്യിൽ എല്ലാ സാധനസമ്പത്തുകളുമുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ല. ദൈവം നമ്മളോടൊപ്പമാണ്. ഞാൻ സുപ്രീം കോടതിയോട് നന്ദി പറയുന്നുവെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കെജ്‌രിവാളിൻ്റെ രാജിക്ക് ശേഷം ചേർന്ന ആദ്യ നിയമസഭയിലാണ് കെജ്‌രിവാൾ ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും ആഞ്ഞടിച്ചത്.
ഇന്ന് ചേർന്ന നിയമസഭയിൽ 41ആം നമ്പർ സീറ്റിലാണ് അരവിന്ദ് കെജ്‌രിവാൾ ഇരുന്നത്. തൊട്ടടുത്തെ 40ആം നമ്പർ സീറ്റിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഇരുന്നു. ഏകദേശം പത്ത് വർഷത്തോളം ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ സെപ്റ്റംബർ 17നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷം രാജിവെച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു.
READ MORE: മകൻ്റെ ഫീസടക്കാൻ പോലും യാചിക്കേണ്ടി വന്നു, അറസ്റ്റിന് ശേഷം നേരിട്ട അവസ്ഥ വിവരിച്ച് മനീഷ് സിസോദിയ
എന്നാൽ, അരവിന്ദ് കെജ്‌രിവാളിൻ്റെ രാജിയെ തുടർന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷി മർലേന, അധികാരമേറ്റെടുത്ത ശേഷം തൻ്റെ ഓഫീസിൽ, കെജ്‌രിവാളിന് വേണ്ടി പ്രതീകാത്മകമായി ഒരു കസേര മാറ്റിവെച്ചിരുന്നു. താൻ ഇടക്കാല മുഖ്യമന്ത്രി മാത്രമാണ് എന്നാണ് അതിഷി ഇതിനോട് പ്രതികരിച്ചത്. അതിഷിയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം വലിയ വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു.