കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി ഷഹബാസിന്റെ നില ഗുരുതരമായി തുടരുന്നു. ഇതിൽ എന്തുപറയണമെന്ന് അറിയില്ലെന്ന് മർദനമേറ്റ ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പ്രതികരിച്ചു. ഒരു ഉപദ്രവവും ഉണ്ടാക്കാത്ത മകനാണ്. ഒരു മക്കൾക്കും ഈ ഗതി വരരുത്. അവന് വേണ്ടി ദൈവത്തിനോട് തേടുകയാണെന്നും ഇക്ബാൽ പ്രതികരിച്ചു.
താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസിന് പരിക്കേറ്റത്. ഷഹബാസിന് നേരെ ക്രൂരമായ മർദനമാണുണ്ടായതെന്ന് മാതൃസഹോദരൻ സൈനുദ്ദീൻ പ്രതികരിച്ചു. ഗുരുതരമായ പരിക്കാണെന്ന് ഡോക്ടറും സ്ഥിരീകരിച്ചു .കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നുമാണ് സൈനുദ്ദീൻ്റെ ആവശ്യം. ഷഹബാസിൻ്റെ തലച്ചോറിനുൾപ്പെടെ ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്.
എം. ജെ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസ്. ചുങ്കം പാലോറക്കുന്ന് സ്വദേശിയാണ്. നിലവിൽ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദനമേറ്റ ഷഹബാസ് ട്യൂഷൻ സെൻ്ററിലെ വിദ്യാർഥിയല്ല. സുഹൃത്തുക്കളാണ് ഷഹബാസിനെ കൂട്ടിക്കൊണ്ടുപോയത്. ഷഹബാസിനെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരിന്നു എന്ന് ആംബുലൻസ് ഡ്രൈവർ മുഹമ്മദ് സാലിഹ് പറഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ സംഘർഷം ആണ്, എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത ഇല്ലെന്നും സാലിഹ് കൂട്ടിച്ചേർത്തു.
രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് ട്യൂഷൻ സെൻ്റർ പ്രിൻസിപ്പൽ അരുൺ പ്രതികരിച്ചു. സംഘർഷം നടന്ന ദിവസം ട്യൂഷൻ സെൻ്റർ അവധിയായിരുന്നുവെന്നും സംഘർഷ വിവരം അറിയിക്കുന്നത് നാട്ടുകാരാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.