ഇന്ത്യൻ വംശജനായ മുൻ ഓപ്പൺ എഐ ഗവേഷകൻ സുചിർ ബാലാജി സാൻ ഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഓപ്പൺ എഐയെ വിമർശിച്ച് പുറത്തുപോയ 26കാരനായ സുചിർ ബാലാജിയുടെ മരണവാർത്ത, അർത്ഥം വെച്ച 'Hmm' എന്ന മൂളലോടെയാണ് മസ്ക് പങ്കുവെച്ചത്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനുമായി ഇലോൺ മസ്കിന് ദീർഘകാലമായി വൈരാഗ്യമുണ്ടായിരുന്നു.
2015ൽ ഇലോൺ മസ്കും സുചിർ ബാലാജിയും ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് ശേഷം മസ്ക് ഓപ്പൺ എഐ വിട്ട്, മറ്റൊരു എഐ സ്റ്റാർട്ടപ്പായ എക്സ് എഐ സ്ഥാപിക്കുകയായിരുന്നു. നവംബർ 26ന് നടന്ന സംഭവത്തിൻ്റെ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നതോടെയാണ് മസ്ക് പ്രതികരണവുമായി രംഗത്തെത്തിയത്.
നവംബർ 26ന് മരിച്ച നിലയിൽ കണ്ടെത്തിയ സുചിർ ബാലാജി ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. സംശയാസ്പദമായ കാര്യങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നാണ് സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം, 2020 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെ ഓപ്പൺ എഐയിൽ ജോലി ചെയ്ത സുചിർ ബാലാജി, അവിടെ കോർപ്പറേറ്റ് ലംഘനം നടക്കുന്നതായി നേരത്തെ ആരോപിച്ചിരുന്നു. ഒക്ടോബറിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എക്സ് പോസ്റ്റിൽ, ചാറ്റ് ജിപിടി ഇൻ്റർനെറ്റിന് തന്നെ ദോഷമാണെന്നും, എഐയുടെ അനാവശ്യ ഉപയോഗത്തെക്കുറിച്ചുമെല്ലാം സുചിർ ബാലാജി കുറിച്ചിരുന്നു. ഓപ്പൺ എഐയിലെ നാല് വർഷക്കാലത്തെ ജോലിക്കിടയിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും സുചിർ ബാലാജി എക്സിൽ പങ്കുവെച്ചു.