നിയമപരമായി വെടിവെക്കുന്ന കാട്ടുപന്നികളെ കറിവെച്ച് കഴിക്കാന്‍ നിയമമുണ്ടാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫിന്റെ മലയോര സംരക്ഷണ പ്രചാരണ യാത്രയിലാണ് എംഎല്‍എയുടെ പരാമര്‍ശം. കര്‍ഷകര്‍ക്ക് ശല്യമാകുന്ന കാട്ടുപന്നികളെ വെടിവെക്കാമെങ്കിലും ഇവയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കണമെന്നാണ് നിയമം.
ഈ സ്ഥിതി മാറണമെന്നും, കാട്ടുപന്നികളെ കറിവെക്കാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്നും എംഎല്‍എ പറഞ്ഞു.
'കാട്ടുപന്നിയെ വെടിവെച്ചു വീഴ്ത്താൻ ലൈസന്‍സ് ഉള്ള തോക്ക് വേണം. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ള തോക്കുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തന്നെ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ വെടിവെക്കുന്ന കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം. എന്റെ അഭിപ്രായത്തില്‍ ഇവയെ വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കാന്‍ നിയമം വേണം,' സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
അതേസമയം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട കാട്ടുപന്നിയെ അതില്‍ നിന്ന് മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് വനം മന്ത്രി നല്‍കിയ മറുപടി.