NEWSROOM

കൊടി സുനിയുടെ പരോൾ വളഞ്ഞ വഴിയിലൂടെ; സർക്കാരിനെയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി.

Author : ന്യൂസ് ഡെസ്ക്

ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ സർക്കാരിനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. കഠാര രാഷ്ട്രീയത്തിന് സർക്കാർ പിന്തുണയോ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പൊലീസ് റിപ്പോർട്ട് തള്ളിയും ഹൈക്കോടതി ഉത്തരവ് ധിക്കരിച്ചും വളഞ്ഞ വഴിയിലൂടെയാണ് സുനിയെ പുറത്ത് എത്തിച്ചത്. കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ ഒരു അപരാധവും സിപിഐഎം കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.


മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് സുനിക്ക് പരോള്‍ അനുവദിച്ചത്. തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ചയാണ് കൊടി സുനി പുറത്തിറങ്ങിയത്.കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചിരിക്കുന്നത്. പരോൾ ലഭിച്ചതോടെ വളരെപ്പെട്ടെന്നു തന്നെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി. ഇത് അടക്കം 37 ക്രിമിനൽ കേസുകളാണ് കൊടി സുനിക്കെതിരെയുള്ളത്. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും പരോളിൽ ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT