NEWSROOM

'രാജാവിന്‍റെ ഇഷ്‌ടത്തിന് കാര്യങ്ങൾ ചെയ്യാൻ ഇത് ഫ്യൂഡൽ കാലമല്ല': ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദ നിയമനത്തിനെതിരെ സുപ്രീംകോടതി

ജിം കോർബറ്റ് ടൈഗർ റിസർവിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങൾക്ക് വകുപ്പുതല അന്വേഷണം നേരിടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാഹുലിനെ രാജാജി ടൈഗർ റിസർവിന്റെ ഡയറക്‌ടറായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഏകപക്ഷീയ നടപടിയാണ് സുപ്രീംകോടതിയെ നീരസപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാഹുലിനെ രാജാജി ടൈഗർ റിസർവ് ഡയറക്ടറായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജിം കോർബറ്റ് ടൈഗർ റിസർവിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങൾക്ക് വകുപ്പുതല അന്വേഷണം നേരിടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാഹുലിനെ രാജാജി ടൈഗർ റിസർവിന്റെ ഡയറക്‌ടറായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഏകപക്ഷീയ നടപടിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

പഴയകാല രാജാക്കന്മാരെ പോലെ പെരുമാറരുത്, ഇത് ഫ്യൂഡൽ കാലഘട്ടമല്ല. മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് എന്തും ചെയ്യാമെന്നാണോ എന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ചോദിച്ചു. വകുപ്പ് തല നടപടി നേരിടുന്ന ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്കെന്താണ് മമതയെന്നും കോടതി ചോദിച്ചു. ഈ തസ്‌തികയിൽ നിന്ന് ഉദ്യോഗസ്ഥനെ ചീഫ് കൺസർവേറ്ററായി സ്ഥലംമാറ്റിയതും കോടതി പരാമർശിച്ചു.

രാഹുലിനെ നിയമിക്കരുതെന്ന സംസ്ഥാന വനം മന്ത്രിയുടെയും ചീഫ്സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കുറിപ്പ് തള്ളിയാണ് മുഖ്യമന്ത്രി വിവാദ നിയമനം നടത്തിയത്. അതേസമയം, നിയമന ഉത്തരവ് സെപ്റ്റംബർ മൂന്നിന് തന്നെ പിൻവലിച്ചിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.


രാഹുല്‍ നല്ല ഉദ്യോഗസ്ഥനാണെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അങ്ങനെയാണെങ്കിൽ രാഹുൽ എന്തിനാണ് വകുപ്പുതല നടപടി നേരിടുന്നതെന്ന് കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലാതെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമോയെന്നും​ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കാതെ നല്ല ഓഫീസറെന്ന സ്വഭാവ സർട്ടിഫിക്കറ്റ് നൽകരുതെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാർ വിശദീകരണം സമർപ്പിക്കണമെന്നും രാഹുലിന്റെ വിവാദ നിയമനം പിൻവലിച്ചതിനാൽ ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

SCROLL FOR NEXT