NEWSROOM

ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ അസാറാം ബാപ്പുവിന് ജാമ്യം

സ്വയം പ്രഖ്യാപിത ആൾദൈവമായ അസാറാം ബാപ്പുവിന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസ് പ്രതിയും ആള്‍ദൈവവുമായ അസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. 17 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ അസാറാം ബാപ്പു രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ തിരിച്ചെത്തി, ആറ് ദിവസത്തിന് ശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവമായ അസാറാം ബാപ്പുവിന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

83കാരനായ അസാറാം ബാപ്പുവിൻ്റെ യഥാർഥ പേര് അസുമൽ സിരുമലാനി ഹർപലാനി എന്നാണ്. 2013ൽ ജോധ്പൂരിലെ ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് അസാറാം സെൻട്രൽ ജയിലിലായത്. മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി, ജയിൽ മോചിതനായ ശേഷം അനുയായികളെ കാണാൻ കഴിയില്ലെന്ന് നിർദേശിച്ചു.

അസാറാം ബാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചാൽ മാത്രം മതിയെന്നും ചികിത്സയ്ക്കായി എവിടെ പോകണമെന്ന് നിർദേശിക്കരുതെന്നും സുപ്രീം കോടതി പൊലീസ് ഉദ്യോഗസ്ഥരോട് അറിയിച്ചു. ഇടക്കാല ജാമ്യത്തിന് വാദിച്ച അഭിഭാഷകൻ, അസാറാമിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ അറിയിച്ചു.

2013ൽ തൻ്റെ ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഏപ്രിലിൽ ജോധ്പൂരിലെ കോടതി അസാറാമിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇയാളുടെ രണ്ട് കൂട്ടാളികൾക്കും ഇതേ കേസിൽ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2023 ജനുവരിയിൽ, 2013ൽ ഒരു ആശ്രമത്തിൽ വെച്ച് സൂറത്ത് സ്വദേശിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.

SCROLL FOR NEXT