NEWSROOM

കേരളത്തിന് തിരിച്ചടി; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്‌നാടിന് സുപ്രീം കോടതിയുടെ അനുമതി

തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

Author : ന്യൂസ് ഡെസ്ക്


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേരളത്തിന്റെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തണം. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

മുല്ലപ്പെരിയാര്‍ പ്രദേശത്ത് റോഡ് പുനര്‍നിര്‍മാണത്തിനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് റോഡ് നിര്‍മിക്കണമെന്നും കോടതി നിർദേശിച്ചു. തമിഴ്‌നാട് സിവില്‍ എന്‍ജിനീയറുടെ സാന്നിധ്യത്തിലാകണം റോഡ് പുനര്‍നിര്‍മാണം. നിര്‍മാണ പ്രവര്‍ത്തി ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.



മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് നിന്ന് 15 മരങ്ങള്‍ മുറിക്കാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതോടൊപ്പം ഡാമിന് അറ്റകുറ്റപ്പണി നടത്താനുള്ള തമിഴ്‌നാടിന്റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം കേന്ദ്രത്തിന് കൈമാറണം. കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

SCROLL FOR NEXT