നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്ന് അതിജീവിത നൽകിയ ഹർജിയിൽ പറയുന്നു.
വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്തു പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണം. ഇതിൻ്റെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നുമാണ് ആവശ്യം. കേസിൽ അന്തിമവാദം ആരംഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കവുമായി അതിജീവിത എത്തുന്നത്.
അതേസമയം, കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജിയും അതിജീവിത നൽകിയിരുന്നു. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ വിചാരണക്കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ലെന്ന് കാട്ടി അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.