NEWSROOM

സിറിയന്‍ ആഭ്യന്തര സംഘര്‍ഷം: ഹോംസിൻ്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി ഹയാത് തഹ്രീര്‍ അല്‍ ഷാം

മറ്റ് നിരവധി സിറിയൻ നഗരങ്ങളുടെ നിയന്ത്രണം ഇതിനോടകം തന്നെ സർക്കാരിനു നഷ്ടമായിക്കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിനിനിടെ തലസ്ഥാനം വളഞ്ഞ് വിമതസംഘം. ഹോംസിൻ്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി ഹയാത് തഹ്രീര്‍ അല്‍ ഷാം അറിയിച്ചു. സിറിയയിലെ മൂന്നാമത്തെ വലിയ നഗരമാണ് ഹോംസ്. കൂടാതെ ഇസ്രയേൽ അതിർത്തിയിലെ ഖുനയ്ത്ര പിടിച്ചെടുത്തെന്നും വിമതർ അവകാശപ്പെടുന്നു.

ദമാസ്കസിൽ നിന്ന് പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് സിറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. സൈന്യത്തിന്‍റേത് സ്ഥാനമാറ്റം മാത്രമെന്നാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ വിശദീകരണം. ദമാസ്‌കസില്‍ നിന്ന് ജോർദാനിലേക്കുള്ള സനാമൈന്‍ ഹൈവേയും, ഇസ്രയേൽ അതിർത്തിയിലെ ഖുനയ്ത്രയും വിമതരുടെ കൈയിലാണ്. ഇതോടെ തെക്കുപടിഞ്ഞാറൻ സിറിയിലെ പ്രധാന പ്രവശ്യകളെല്ലാം വിമതരുടെ നിയന്ത്രണത്തിലായി.

അതേസമയം സിറിയയില്‍ ആഭ്യന്തര സംഘർഷം ശക്തമായതിനെത്തുടർന്ന് രാജ്യത്തേക്കുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യ. അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയുമായി സർക്കാർ പ്രസ്താവനയിറക്കി. നിലവിൽ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും 'ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ' ആണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.

മറ്റ് നിരവധി സിറിയൻ നഗരങ്ങളുടെ നിയന്ത്രണം ഇതിനോടകം തന്നെ സർക്കാരിനു നഷ്ടമായിക്കഴിഞ്ഞു. പല നഗരങ്ങളും ഒരു വെടിയുണ്ട പോലും ഉതിർക്കാതെയാണ് വിമതർ പിടിച്ചടക്കിയിരിക്കുന്നത്. 2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

SCROLL FOR NEXT