NEWSROOM

ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും തൃശൂരുകാര്‍ക്ക് സ്വീകാര്യമല്ല; മുഖ്യമന്ത്രിയുടെ നീക്കം ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍; ടി.എന്‍. പ്രതാപന്‍

മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന ലോകത്തിലെ ഏക ഉദ്യോഗസ്ഥൻ എഡിജിപിയാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പൂരം കലക്കല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും തൃശൂര്‍ക്കാര്‍ക്ക് സ്വീകാര്യമില്ലെന്ന് മുന്‍ എംപി ടി.എന്‍. പ്രതാപന്‍. ഇന്നത്തെ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനത്തെ എതിര്‍ക്കുന്നു. എഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എഡിജിപിയെ ചുമതലയിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണം. മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന ലോകത്തിലെ ഏക ഉദ്യോഗസ്ഥൻ എഡിജിപിയാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ഇതില്‍ നിന്ന് അവരുടെ ബന്ധം വ്യക്തമാണെന്നും ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ് ഇന്നത്തെ അന്വേഷണ പ്രഖ്യാപനമെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തില്‍ സുരേഷ് ഗോപി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും പ്രതാപന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി ഓൺലൈൻ വഴി റെയിൽവേ സ്റ്റേഷൻ വികസന നിർമാണ ഉദ്ഘാടനം നിർവഹിച്ചതാണ് . അന്താരാഷ്ട്ര റെയിൽവേ സ്റ്റേഷൻ ആയി പ്രഖ്യാപിക്കുകയും ചെയ്തു. എസ്റ്റിമേറ്റ് ഉണ്ടാക്കി റെയിൽവേ വികസന കോർപ്പറേഷനെ ചുമതല ഏൽപിക്കുകയും ചെയ്തിരുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട് വീണ്ടും പ്രധാനമന്ത്രിക്ക് പദ്ധതി സമർപ്പിക്കുന്നത് പ്രധാനമന്ത്രി അവഹേളിക്കുന്നതിന് തുല്യമാണെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ഒരു ജനപ്രതിനിധി ഇങ്ങനെ അധഃപതിക്കാൻ പാടില്ല. പദ്ധതി പ്രധാനമന്ത്രിയുടെ പരിഗണനയിലാണ് എന്ന് പറയുന്നത് പ്രധാനമന്ത്രിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

SCROLL FOR NEXT