NEWSROOM

'നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുറിച്ച് മാറ്റണം, തമിഴ്നാട്ടിൽ പ്രദർശനം നിരോധിക്കണം; എമ്പുരാനെതിരെ അണ്ണാ ഡിഎംകെയും എംഡിഎംകെയും

നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചാണ്

Author : ന്യൂസ് ഡെസ്ക്


എമ്പുരാനിൽ വീണ്ടും കത്രിക വെക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം. 'നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചാണ്. ചിത്രത്തിലെ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ മുറിച്ച് മാറ്റണമെന്നും എംഐഡിഎംകെ ആവശ്യപ്പെട്ടു. എമ്പുരാൻ്റെ പ്രദർശനം തമിഴ്നാട് സർക്കാർ നിരോധിണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും പറഞ്ഞു. സിനിമക്കെതിരെ സംഘപരിവാർ രംഗത്തെത്തിയതിന് പിന്നാലെ 24 സീനുകൾ ചിത്രത്തിൽ നിന്ന് മുറിച്ച് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം തലപൊക്കുന്നത്.

സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായി. പ്രധാനമായും 24 ഭാഗങ്ങളാണ് ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി. ചിത്രത്തിലെ വില്ലന്റെ പേര് ബജ്റംഗി എന്നത് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന സീനും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണവും സിനിമയില്‍ നിന്ന് ഒഴിവാക്കി. എന്‍ഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യുകയും, നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് മാറ്റുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT