മലപ്പുറം താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നാല് പൊലീസുകാർക്ക് കോടതി ജാമ്യം അനുവദിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഒന്നാം പ്രതി ജിനേഷ്, രണ്ടാംപ്രതി ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. സിബിഐ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്
ലഹരിവസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിൻ്റെ കസ്റ്റഡിയിൽ വെച്ച് 2023 ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്. പൊലീസ് മർദനത്തെ തുടർന്നായിരുന്നു ജിഫ്രിയുടെ മരണം എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ജിഫ്രിക്ക് ക്രൂര മർദനമേറ്റതായി തെളിവുകളുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലാവുകയായിരുന്നു. അതേ സമയം അമിത അളവിൽ മയക്കു മരുന്നുപയോഗിച്ചതാണ് മരണകാരണമെന്നായിരുന്നു പൊലീസ് ഭാഷ്യം.
ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.