സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സർക്കാർ. ഇതോടെ ജാതി സെൻസസ് ആരംഭിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രാ പ്രദേശും, ബിഹാറുമാണ് നേരത്തെ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനങ്ങൾ.
വീടുകൾ തോറും കയറിയുള്ള സെൻസസാണ് നടത്തുകയെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ കോൺഗ്രസിൻ്റെ വാഗ്ദാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് ജാതി സെൻസസ് നടപ്പിലാക്കാനുള്ള തീരുമാനം. ജാതി സെൻസസ് 60 ദിവസം കൊണ്ട് പൂർത്തീകരിക്കണമെന്നും, ആസൂത്രണ വിഭാഗത്തെ സർവേയുടെ ചുമതലയേൽപ്പിച്ചതായും സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നുണ്ട്.
ALSO READ: രേവന്ത് റെഡ്ഡിക്ക് സുപ്രീം കോടതിയുടെ വിമർശനം; പദവിക്ക് അനുസൃതമായ പ്രസ്താവനകൾ നടത്തണമെന്നും കോടതി
വിവിധ മേഖലകളിൽ സംവരണം ഉറപ്പുവരുത്തുന്നതിൻ്റെയും, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൻ്റെയും ഭാഗമാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ഫെബ്രുവരി നാലിനാണ് ജാതി സെൻസസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാർ തീരുമാനമെടുക്കുന്നത്. ഫെബ്രുവരി 14ന് ഇത് സംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കുകയായിരുന്നു. ഇത് പാസാകുന്നതോടെ പിന്നാക്ക വിഭാഗത്തിന് നീതി ലഭിക്കുമെന്ന് പിന്നാക്കവിഭാഗ വകുപ്പ് മന്ത്രി പൊന്നം പ്രഭാകര്‍ നിയമസഭയിൽ പറഞ്ഞിരുന്നു.
ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ്