ഉത്തരാഖണ്ഡിൽ തീർത്ഥാടകർക്കായി നിർമ്മിച്ച താത്കാലിക പാലം തകർന്നുവീണ് അപകടം. സംഭവത്തിൽ രണ്ടുപേര്‍ ഒഴുകിപ്പോയെന്നും, 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുകയുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗംഗോത്രിക്ക് സമീപമുള്ള ദേവ്ഗഡ് നദിയിലെ ജലനിരപ്പ് പെട്ടെന്നുയർന്നതാണ് അപകടത്തിന് കാരണം.
അതേസമയം സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തി 16 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ തീർത്ഥാടകരെ ഉത്തര കാശിയിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന തീർത്ഥാടകരെ രക്ഷപ്പെടുത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും എസ്‌ഡിആർഎഫ് സംഘം അറിയിച്ചു.
അതേസമയം നദിയിലെ ശക്തമായ ജലപ്രവാഹം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടന്നും അധികൃതർ അറിയിച്ചു. ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും രക്ഷപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായും സംഘം അറിയിച്ചു.