NEWSROOM

പരുന്തുംപാറയില്‍ റവന്യൂ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി

15 അടിയോളം പൊക്കമുള്ള കോണ്‍ക്രീറ്റ് കുരിശായിരുന്നു സ്ഥാപിച്ചത്. കുരിശ് സ്ഥാപിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായി തന്നെ റവന്യു വകുപ്പ് കുരിശ് നീക്കുന്ന നടപടികളുമായി രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്


ഇടുക്കി പരുന്തുംപാറയില്‍ റവന്യൂ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി. റവന്യൂ സംഘമാണ് കുരിശ് പൊളിച്ചു നീക്കിയത്.

ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടിന് ഈ മാസം രണ്ടാം തീയതി റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റോപ്പ് മെമോ കാറ്റില്‍ പറത്തി, നിരോധനാജ്ഞയും ലംഘിച്ചാണ് റിസോര്‍ട്ടിന് മുമ്പിലായി ചങ്ങനാശേരി സ്വദേശി സജിത്ത് ജോസഫ് കുരിശ് സ്ഥാപിച്ചത്.

15 അടിയോളം പൊക്കമുള്ള കോണ്‍ക്രീറ്റ് കുരിശായിരുന്നു സ്ഥാപിച്ചത്. കുരിശ് സ്ഥാപിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെ റവന്യു വകുപ്പ് കുരിശ് നീക്കുന്ന നടപടികളുമായി രംഗത്തെത്തിയിരുന്നു. നിരോധനാജ്ഞ അടക്കം ലംഘിച്ചതിനാല്‍ റവന്യു വകുപ്പ് ക്രിമിനല്‍ നടപടികളിലേക്ക് കടക്കും.

കയ്യേറ്റ ഭൂമിയില്‍ നിര്‍മാണം തുടരുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പീരുമേട് ലാന്‍ഡ് റവന്യൂ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. മഞ്ഞുമല വാഗമണ്‍, പരുന്തുംപാറ എന്നീ വില്ലേജുകളിലെ അഞ്ച് സര്‍വേ നമ്പറുകള്‍ ഉള്ള ഭൂമിയിലായിരുന്നു കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രദേശവാസികളോട് ധ്യാനകേന്ദ്രമാണ് നിര്‍മ്മിക്കുന്നതെന്നാണ് സജിത്ത് പറഞ്ഞിരുന്നത്. 2017 ല്‍ പാപ്പത്തിചോലയില്‍ സ്വകാര്യ വ്യക്തി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് നീക്കം ചെയ്തിരുന്നു.

SCROLL FOR NEXT