ഷിരൂരിലെ തെരച്ചിൽ നിർത്തിയ തീരുമാനം ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രഖ്യാപിച്ച നിലപാടിൽ നിന്നും കർണാടക സർക്കാർ പിന്മാറണമെന്നും, തെരച്ചിലിന് മുന്നോട്ടു വെച്ച സാധ്യതകൾ ഉപയോഗപ്പെടുത്തിയില്ലെന്നും മന്ത്രി വിമർശിച്ചു. പോണ്‍ടൂണ്‍ എത്തിച്ച് തെരച്ചിൽ നടത്തുമെന്ന് പറഞ്ഞെങ്കിലും എന്തുകൊണ്ട് അത് ചെയ്യാത്തതെന്നും മന്ത്രി ചോദിച്ചു. ടഗ് ബോട്ട് കൊണ്ടുവരും എന്നു പറഞ്ഞിട്ട് ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും, ഡ്രാഡ്ജിങ് നടത്താൻ തയ്യാർ ആയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. കാലാവസ്ഥ അനുകൂലമായിട്ടും തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ് കർണാടക സർക്കാർ. അവർ നേവൽ സാധ്യത വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന് ആവുന്നത് ചെയ്തുവെന്നും, വിവാദങ്ങളിലേക്കോ വിമർശനങ്ങളിലേക്കോ കടക്കുന്നില്ലെന്നും, യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Also Read: ഷിരൂരില്‍ നിരാശ: ഇതുവരെ ഒന്നും കണ്ടെത്താനായില്ല; ബാക്കി തീരുമാനം ഉന്നതതലയോഗത്തില്‍: കാര്‍വാര്‍ എംഎല്‍എ
അതേസമയം, നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഈശ്വര്‍ മാല്‍പെ, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചുവെന്നും, ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധിച്ചു. പോസിറ്റീവായി എന്തെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഹൈഡ്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണെന്നും കാർവാർ എംഎൽഎ പറഞ്ഞു.