തൃശൂർ ജില്ലയിലെ കടലോര ഗ്രാമങ്ങളിൽ കൂന്തൾ ചാകര. അപൂർവ്വമായി മാത്രം കണ്ട് വരാറുള്ള ചാകര എത്തിയതോടെ ജില്ലയിലെ മത്സ്യബന്ധന മേഖലയും സജീവമായി. കൂന്തളിന് വിപണിയിൽ മികച്ച വില കൂടി ലഭ്യമായതോടെ അത്യാവേശത്തിലാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും.
കടപ്പുറം പഞ്ചായത്തിലെ മുനക്ക കടവ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളിലാണ് ചാകരയെത്തിയത്. പതിവ് മത്സ്യങ്ങൾക്കൊപ്പം കൂന്തളുകളും തീരത്ത് എത്തിയതോടെ ആവേശത്തിലാണ് തീരേദശവാസികൾ.
ചവിട്ട് വല ഉപയോഗിച്ചുള്ള കൂന്തൾ പിടുത്തരീതിയാണ് ഭൂരിഭാഗം പേരും നടത്തുന്നത്. ഒരാൾ വലയുടെ അറ്റത്തേ കയർ പിടിച്ച് നിന്നും, മറുള്ളവർ ചങ്ങാടത്തിൽ കയറി വല കോരിയെടുക്കുകയും ചെയ്യുന്ന ഈ രീതിക്ക് ചവിട്ടുവല മീൻപിടുത്തമെന്നും പറയുന്നു. പരമ്പരാഗത രീതിയിലുള്ള ഈ മീൻപിടുത്തത്തിലൂടെ കരയിലേക്കെത്തുന്ന കൂന്തളിനെ എളുപ്പത്തിൽ വലയിലാക്കാൻ സാധിക്കും.
കിലോക്ക് 700 രൂപ വരെ കൂന്തളിന് വിപണിയിൽ വിലയുണ്ടെങ്കിലും, 350 രൂപ മുതൽ 400 രൂപ വരെയാണ് ഇപ്പോൾ പ്രാദേശിക വിപണിയിലെ വില. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് സാധാരണ കൂന്തൾചാകര എത്താറുള്ളത്. ഈ സമയങ്ങളിൽ തീരദേശത്ത് നിന്ന് മറ്റ് ജോലികൾക്ക് പോവുന്നവരും മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങുന്നത് പതിവാണെന്നും തൊഴിലാളികൾ പറയുന്നു.
ALSO READ: കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവം; പ്രതി കസ്റ്റഡിയില്‍