കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ താഴെ വീഴുന്നതിൻ്റെ ദൃശ്യം പുറത്തുവന്നു. വിഐപി ഗാലറിയിൽ നടക്കവെ ബാലൻസ് തെറ്റിയതിനെ തുടർന്നാണ് ഉമ തോമസ് താഴെ വീണത്. കസേരകൾക്ക് മുന്നിലായി ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ മാത്രമുള്ള സ്ഥലമാണ് ഗാലറിയിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്.
അതേസമയം, കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗവിഷൻ നൃത്തപരിപാടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായ നികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിച്ചു. ഉമ തോമസ് പുതുവത്സരാശംസകള്‍ നേര്‍ന്നതായും ശരീരമാകെ ചലിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. എംഎൽഎ നിലവിൽ തീവ്രപരിചരണ വിഭാഗം വെൻ്റിലേറ്ററിൽ തുടരുകയാണ്. ആളുകളെ തിരിച്ചറിയുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നതിനാൽ തലക്കേറ്റ പരുക്കിനെക്കുറിച്ച് തൽക്കാലം കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.