NEWSROOM

"ഗവർണറെ തീരുമാനിക്കുന്നത് എന്‍റെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലല്ല"; നിലപാടുകളോടുള്ള യോജിപ്പ് വിഷയാധിഷ്ഠിതമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളില്‍ സർക്കാർ മൗനി ബാവയാകുന്നെന്നും തിരുവഞ്ചൂർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഗവർണറുടെ നിലപാടുകളോടുള്ള യോജിപ്പും വിയോജിപ്പും വിഷയാധിഷ്ഠിതമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎല്‍എ. ഇഎംഎസ് എടുത്ത ശരീഅത്ത് നിയമത്തിനെതിരായിട്ടുള്ള ഏറ്റവും വലിയ പരിപാടി സംഘടിപ്പിച്ച സിപിഎം ആണോ ഇപ്പോൾ തന്നെ കുറ്റം പറയുന്നതെന്ന് തിരുവഞ്ചൂർ ചോദിച്ചു.

ഗവർണറോട് ചില കാര്യങ്ങളിലുള്ള യോജിപ്പ് താൻ പറയുന്നത് ഒരു വ്യക്തി എന്നുള്ള നിലയിലാണ്. കേരള ഗവർണറെ തീരുമാനിക്കുന്നത് തന്‍റെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലല്ല. താൻ അത്ര മണ്ടനും അല്ല. വിഷ് യു ഓൾ ദ ബെസ്റ്റ് എന്ന് പറഞ്ഞാൽ അത് ആഗ്രഹമല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. വി.എന്‍. വാസവൻ പറഞ്ഞതിന് തനിക്കൊരു പ്രശ്നവുമില്ല. വാസവൻ കോട്ടയത്തുകാരനാണ്. വ്യക്തിപരമായി ആക്ഷേപിക്കാൻ താനില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് പൂക്കോട്ട് വെറ്റിനറി സർവകലാശാലയിലെ സംഭവത്തിൽ ഗവർണർ സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

ALSO READ: "ബിജെപിയുടെ കുട മുഖ്യമന്ത്രിയുടെ തണൽ"; പൂരം കലക്കി പിണറായി വിജയനെന്ന് വി.ഡി. സതീശന്‍

അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളില്‍ സർക്കാർ മൗനി ബാവയാകുന്നെന്നും തിരുവഞ്ചൂർ പറഞ്ഞു. സർക്കാർ മറുപടി പറയട്ടെ. ആരൊക്കെയാണ് പുഴുക്കുത്തുകൾ എന്ന് വ്യക്തമാക്കട്ടെ. ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായി മുന്നോട്ടു പോകരുതെന്നും തിരുവഞ്ചൂർ പറഞ്ഞു. ആരോപണങ്ങളില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ അതിക്രൂരമായാണ് മർദ്ദിച്ചത്. ഇനി ഇവൻ ജീവിക്കരുത് എന്ന മട്ടിൽ പ്രതികാരം തീർക്കുകയാണ് പൊലീസ്. ജീവൻരക്ഷാ പരിപാടി എന്ന പേരിൽ ജീവൻ തകർക്കലാണ് നടക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.

തിരുവഞ്ചൂർ ഗവർണറെപ്പറ്റി പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ലെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്‍റെ പ്രസ്താവന. തിരുവഞ്ചൂരിന് ബിജെപി താല്പര്യമെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ ആകില്ല. പ്രത്യേക താല്പര്യം ഉണ്ട് എന്ന് കരുതേണ്ടിവരുമെന്നും വാസവന്‍ പറഞ്ഞു. തിരുവഞ്ചൂർ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണെന്നത് പകൽപോലെ വ്യക്തമാണെന്ന് വാസവന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഗവർണറെ പുകഴ്ത്തി സംസാരിച്ചത്. എല്ലാ വിഘ്‌നങ്ങളും മാറി അടുത്ത അഞ്ച് വർഷം കൂടി കേരളത്തിൽ തുടരാൻ ഗവർണർക്ക് കഴിയട്ടെയെന്ന് തിരുവഞ്ചൂർ ആശംസിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹം തുടരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

SCROLL FOR NEXT