NEWSROOM

അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ; ടെന്‍ഡറില്‍ ലോഞ്ചറുകളും മിസൈലുകളും

ശത്രു രാജ്യങ്ങളുടെ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കുന്നതിനുള്ള ആയുധങ്ങളാണിത്.

Author : ന്യൂസ് ഡെസ്ക്

അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനായുള്ള ടെന്‍ഡര്‍ നല്‍കി കരസേന. ശത്രു രാജ്യങ്ങളുടെ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കുന്നതിനുള്ള ആയുധങ്ങളാണിത്.

48 ലോഞ്ചറുകള്‍, 85 മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആര്‍മി നല്‍കിയ ടെന്‍ഡറിലുള്ളത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ആയു സംവിധാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം.

അതേസമയം ഇന്ത്യ-പാക് നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവാജാ ആസിഫ് രംഗത്തെത്തിയിരുന്നു. സിന്ധു നദിജല കരാര്‍ ലംഘിച്ച് നദിയിലെ ജലം തടയുന്ന തരത്തിലുള്ള ഏത് നിര്‍മിതിയും തകര്‍ക്കുമെന്നാണ് ഖവാജാ ആസിഫ് പറഞ്ഞത്. ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് സജ്ജമാണെന്നും വേണ്ടിവന്നാല്‍ ആണവായുധമടക്കം ഉപയോഗിക്കുമെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.

അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് താരതമ്യേന കുറവാണെങ്കിലും, ഇനി അത്തരത്തില്‍ യാതൊരു വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

പ്രധാനമായും ഔഷധ ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നടപടി തുടരാനാണ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം നടപ്പിലാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

SCROLL FOR NEXT