NEWSROOM

സിദ്ദീഖിനെതിരെ പിടിമുറുക്കാൻ അന്വേഷണ സംഘം; വിവരശേഖരണത്തിനായി ചോദ്യം ചെയ്യും, നേതൃത്വം നല്‍കുക രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍

നാളത്തെ ചോദ്യം ചെയ്യലിന് ശേഷം സിദ്ദീഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം സുപ്രീംകോടതിയെ അറിയിക്കും

Author : ന്യൂസ് ഡെസ്ക്




ലൈംഗിക പീഡനക്കേസിൽ വിവരശേഖരണത്തിനായി നടൻ സിദ്ദീഖിനെ പ്രത്യേക അന്വേഷണ സംഘം പ്രാഥമികമായി ചോദ്യം ചെയ്യും. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരാണ് വിവരശേഖരണത്തിന് നേതൃത്വം നൽകുക. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം സിദ്ദീഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം സുപ്രീംകോടതിയെ അറിയിക്കും.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു. തിരുവനന്തപുരം ഡിസ്ട്രിക് പൊലീസ് കമാന്‍റ് സെന്‍ററില്‍ തിങ്കളാഴ്ച പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനല്ലെന്നും വിവര ശേഖരണത്തിനായാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് വീണ്ടും വിളിപ്പിക്കും എന്നും അന്വേണ സംഘം അറിയിച്ചു.

ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്താനായി സിദ്ദീഖിന് നോട്ടീസ് നൽകുന്ന കാര്യത്തിൽ അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദീഖിന് നോട്ടീസയച്ചത്.


ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച സിദ്ദീഖിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി നർദേശം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചതോടെ സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ കൊച്ചിയിലെത്തിയിരുന്നു. തുടർന്നാണ് താൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.

SCROLL FOR NEXT