ആലപ്പുഴ കലവൂരിൽ വെച്ച് എറണാകുളം കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പ് നടത്തി. കോർത്തുശ്ശേരിയിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക സമയം സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. രക്തക്കറ പുരണ്ടതിനാൽ പ്രതികൾ തലയിണ തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു തലയിണ കത്തിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും കത്തിച്ചു.
എട്ടു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാതായത്. മകൻ നൽകിയ പരാതിയെ തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സുഭദ്രയുടെ കൈവശമുള്ള സ്വർണം കവരുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. മുമ്പും സുഭദ്രയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു.