കോഴിക്കോട് വടകരയിൽ കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു പേരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം വിഷപ്പുക ശ്വസിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാകാം ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിനുള്ളിലെ എസിയിൽ നിന്നോ ജനറേറ്ററിൽ നിന്നോ വിഷവാതകം ചോർന്നതെന്നും സംശയിക്കുന്നു. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറംതള്ളിയത് കാർബൺ മോണോക്സൈഡാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വടകര കരിമ്പനപ്പാലത്താണ് നിർത്തിയിട്ട കാരവനിനകത്ത് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശി മനോജ്, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി പ്രദേശത്ത് കാർ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം പരിശോധിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.