വിദ്യാർഥിക്ക് കോച്ചിംഗ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. വിദ്യാർഥിയായ കേശവ് ബി. നായർക്കുവേണ്ടി പിതാവ് തൃപ്പൂണിത്തുറ സ്വദേശിയായ ബിജോയ്.എസ് ആണ് എറണാകുളത്ത് പ്രവർത്തിക്കുന്ന FIIT JEE Ltd എന്ന സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കോച്ചിങ് സ്ഥാപനം നൽകിയ പരസ്യത്തിലൂടെയാണ് വിദ്യാർഥി പരിശീലനത്തെ സംബന്ധിച്ച് അറിഞ്ഞത്. ഐഐടി , എൻ. ഐ.റ്റി പ്രവേശന പരീക്ഷയ്ക്ക് തയ്യാറാകുന്നതിനായാണ് ടെയിനിങ്ങിനായി വിദ്യാർഥി കോച്ചിങ് സ്ഥാപനത്തെ സമീപിച്ചത്. പരിശീലനം നൽകാൻ കോച്ചിങ് സ്ഥാപനം സമ്മതിക്കുകയും അത് പ്രകാരം വിദ്യാർഥി കൊച്ചി കേന്ദ്രത്തിൽ ആരംഭിച്ച കോഴ്സിൽ ചേരുകയും ചെയ്തു. കോഴ്സിനായി 4,66,870/- രൂപ ഫീസ് നൽകുകയും ചെയ്തു.
എന്നാൽ കോച്ചിങ് സ്ഥാപനം വാഗ്ദാനം ചെയ്തപോലെയുള്ള നിലവാരം കോഴ്സിനില്ലെന്ന് പരാതിക്കാരന് ബോധ്യപ്പെടുകയും പലതവണ ഫീസ് തിരികെ ലഭിക്കാൻ സ്ഥാപനത്തിൽ ചെല്ലുകയും ചെയ്തു. അപ്പോഴും വാഗ്ദാനങ്ങൾ ചെയ്തതല്ലാതെ ഫീസ് തിരിച്ചു നൽകിയില്ല. തുടർന്ന്, മറ്റൊരു സ്ഥാപനത്തിൽ കുട്ടിയെ ചേർത്തു. കോച്ചിങ് സ്ഥാപനത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തി മൂലം ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
രക്ഷാകർത്താക്കളെ ചൂഷണം ചെയ്യുകയും വിദ്യാർഥികളുടെ പ്രതീക്ഷകൾ തകർക്കുകയും ചെയ്യുകയാണ് എതിർകക്ഷികളുടെ ഈ വാഗ്ദാന ലംഘനമെന്ന് കോടതി വിലയിരുത്തി. ക്ലാസുകൾ യഥാസമയം ആരംഭിക്കാത്തതും നിലവാരമില്ലാത്തതും മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമല്ല ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിച്ചു എന്നത് വ്യക്തമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിലയിരുത്തി.
Read More: വാറൻ്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിലായി; 92,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാരരീതിയും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുക മാത്രമാണ് അഭികാമ്യമെന്ന് കണ്ടെത്തിയ കോടതി അതിന് 3,66,870/- രൂപ തിരിച്ചു നൽകാനും കൂടാതെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 15,000/- രൂപ കോടതി ചെലവ് ഉൾപ്പെടെ 45 ദിവസത്തിനകം പരാതിക്കാരനു നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.