തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പിടിയിലായ പ്രതികൾ. ദർശനത്തിനായാണ് ക്ഷേത്രത്തിലെത്തിയതെന്നും നിവേദ്യ പാത്രം കണ്ടപ്പോൾ പൂജിക്കാനായി മോഷ്ടിക്കുകയായിരുന്നു എന്നുമാണ് പ്രതികളുടെ മൊഴി. പുരാവസ്തു ഇനത്തിൽപ്പെട്ട പാത്രമാണ് മോഷണം പോയത്.
മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളുൾപ്പെടെ നാല് ഹരിയാന സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. ഇന്ത്യയിൽ ജനിച്ച് ഓസ്ട്രലിയയിൽ സ്ഥിര താമസമാക്കിയയാളും പിടിയിലായവരിൽ ഉണ്ട്. ദർശനത്തിനെത്തിയതാണെന്നും നിവേദ്യ പാത്രം കണ്ടപ്പോൾ എടുക്കുകയായിരുന്നെന്ന പ്രതികളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതീവ സുരക്ഷാ മേഖലയിലാണ് മോഷ്ണം നടന്നത്. ഇത് സുരക്ഷ വീഴ്ച സംബന്ധിച്ച ആശങ്കകളും ഉയർത്തുന്നുണ്ട്.
ഒക്ടോബർ 13 നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. മോഷണം നടന്നതറിഞ്ഞ സുരക്ഷാ ജീവനക്കാർ 18 ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോർട്ട് പൊലീസിൻ്റെ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേരള പൊലീസിൻ്റെ ആവശ്യപ്രകാരം ഹരിയാന പൊലീസ് പ്രതികളെ പിടികൂടി കൈമാറുകയായിരുന്നു. ഇവർക്ക് മറ്റേതെങ്കിലും മോഷണ സംഘവുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.