NEWSROOM

ഇസ്രയേൽ സൈന്യത്തിലെയും സർക്കാരിലെയും പ്രമുഖരെ വധിക്കാൻ ഇറാൻ്റെ നീക്കം; റിപ്പോർട്ടുകൾ പുറത്ത്

ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ ഇസ്രയേൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാൻ്റെ നീക്കം

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ സൈന്യത്തിലെയും സർക്കാരിലെയും പ്രമുഖരെ വധിക്കാൻ ഇറാൻ്റെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. ഇസ്രായേൽ സുരക്ഷാ വിഭാഗമായ ഷിൻ ബെതിൻ്റെയാണ് ആരോപണം. ഇതിനായി ഇസ്രയേൽ പൗരന്മാരെ ഇറാൻ റിക്രൂട്ട് ചെയ്തെന്നും ഷിൻ ബെത്തിൻ്റെ റിപ്പോർട്ടിലുണ്ട്.

ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ ഇസ്രയേൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാൻ്റെ നീക്കം. ഇസ്രയേലിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ വധിക്കുന്നതിനായി ഇറാൻ നിരവധി തവണ ശ്രമം നടത്തിയെന്നും ഇക്കഴിഞ്ഞ ആഴ്ചയിൽ ആക്രമണം കടുപ്പിച്ചെന്നുമാണ് ഇസ്രയേലിൻ്റെ സുരക്ഷാ വിഭാഗമായ ഷിൻ ബെത്തിൻ്റെ ആരോപണം.


നിർണായക ഘട്ടങ്ങളിലാണ് ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടതെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ഇതിൻ്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. ആക്രമണം നടത്താനായി ഇസ്രായേൽ പൗരന്മാരെ ഇറാൻ റിക്രൂട്ട് ചെയ്തെന്നും ഷിൻ ബെത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ വ്യാപകമായി റിക്രൂട്ട്മെൻ്റ് നടത്തുന്നതിൻ്റെ തെളിവാണ് അറസ്റ്റിലായ ഇസ്രയേൽ പൗരനായ മോട്ടി മാമനെന്നും ഏജൻസി വ്യക്തമാക്കി. ക്രിപ്‌റ്റോകറൻസി, ധനകാര്യം,ജോബ് പോർട്ടലുകൾ ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകളുടെ മറവിലാണ് റിക്രൂട്ട്മെൻ്റ്. സന്നദ്ധത അറിയിക്കുന്ന ഇസ്രയേലികൾക്ക് പ്രതിഫലമായി വൻതുകയാണ് ഇറാൻ ഏജൻ്റുമാർ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും ഷിൻ ബെത് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT