മന്ത്രി ജി ആർ അനിലിനെ വിമർശിച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായ ജി.ആർ അനിലിനെ രൂക്ഷമായ ഭാഷയിൽ സുപ്രഭാതം തങ്ങളുടെ മുഖപ്രസംഗത്തിൽ വിമർശിച്ചത്. വിലക്കയറ്റം ദേശീയ വിഷയമാണെന്ന് പറഞ്ഞ മന്ത്രിയുടെ പ്രസ്താവന വിശക്കുന്നവന് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. എന്നാൽ സുപ്രഭാതത്തിലേത് വിമർശനമല്ല മറിച്ച് തേജോവധ ശ്രമമെന്ന് പറഞ്ഞ് കൊണ്ട് ജിആർ അനിൽ രംഗത്തെത്തി.
'സർക്കാർ പട്ടിണി വിളമ്പരുത്' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ മന്ത്രിയുടെ തോട്ടങ്ങളിൽ പച്ചക്കറി നട്ടതുകൊണ്ട് മാർക്കറ്റിൽ ചലനം ഉണ്ടാവില്ലെന്നും പരിഹാസമുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയിൽ കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാർ വിലക്കയറ്റം തടയിടാൻ എന്ത് ചെയ്തു എന്ന് ആത്മ പരിശോധന നടത്തണമെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം 'സുപ്രഭാത'ത്തിൻ്റേത് വിമർശനമല്ല, തേജോവധമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിമർശനത്തിന് താൻ എതിരല്ല എന്നാൽ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം കുറയ്ക്കുവാൻ കേന്ദ്രം നയം മാറ്റണമെന്ന് പറഞ്ഞ മന്ത്രി, അനാവശ്യമായ വിവാദമുണ്ടാക്കി ഭീതി സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ടു. വിലക്കയറ്റ വിഷയത്തിൽ കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ നിലപാടിനോട് ചേർന്ന് നിൽക്കുന്നുവെന്നും ജിആർ അനിൽ കുറ്റപ്പെടുത്തി.