NEWSROOM

തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരുടെ പണിമുടക്ക്: ചരക്ക് നീക്കത്തിലും പ്രതിസന്ധി

ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടികിടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്കിന് പിന്നാലെ ചരക്ക് നീക്കത്തിലും വൻ പ്രതിസന്ധി. ചരക്ക് നീക്കം മുടങ്ങിയതോടെ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടികിടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി. ഇന്നലെ രാത്രിയോടെയാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ ചരക്ക് നീക്കമാണ് മുടങ്ങിയത്. ഞായറാഴ്ച പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് നീക്കം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. എന്നാൽ ഈ വിമാനവും മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

ജീവനക്കാർ പണിമുടക്കിയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമരം വിമാന സർവീസുകളെ ബാധിച്ചതോടെ വിമാനങ്ങൾ അര മണിക്കൂറോളം വൈകിയാണ് പുറപ്പെടുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. വിമാനസർവീസുകളെ സമരം ബാധിച്ചേക്കുമെന്നും ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിപ്പ് നൽകിയിരുന്നു.

SCROLL FOR NEXT