NEWSROOM

പാപ്പനംകോട് തീപിടിത്തം കൊലപാതകം? ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സംശയം

പാപ്പനംകോട് ജംങ്ഷനില്‍ തന്നെ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനിക്കാണ് തീപിടിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പാപ്പനംകോടിലെ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. രാവിലെ ഒരു പുരുഷന്‍ ഓഫീസിലെത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് തീപിടിത്തം ഉണ്ടായത്.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ടാമത്തെ മൃതദേഹം പുരുഷന്‍റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പാപ്പനംകോട് ജംങ്ഷനില്‍ തന്നെ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിക്കാണ് ഇന്ന് ഉച്ചയ്ക്ക് തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓഫീസ് പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. മന്ത്രി വി ശിവൻകുട്ടിയും ജില്ലാ കളക്ടർ അനു കുമാരിയും സ്ഥലം സന്ദർശിച്ചു. തീപിടിത്തത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രിയും കളക്ടറും വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT