എഡിജിപി എം.ആർ. അജിത് കുമാർ ദത്താത്രേയ ഹൊസബലേയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ആർഎസ്എസ് നേതാവ് എ. ജയകുമാർ. കൂടിക്കാഴ്ച തൃശൂർ പൂരം അലങ്കോലപ്പെടുത്തി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാനാണെന്ന വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ആർഎസ്എസ് സമ്പർക്ക് പ്രമുഖാണ് എ. ജയകുമാർ.
കേരളത്തിൽ ഏതെങ്കിലും എഡിജിപി ആദ്യമായല്ല ആർഎസ്എസ് നേതാക്കളെ കാണാൻ വരുന്നതെന്നും, ഇന്ന് സർവീസിൽ തുടരുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും, എന്തിനേറെ ചീഫ് സെക്രട്ടറിമാർ വരെ ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നും ജയകുമാർ വ്യക്തമാക്കി. തന്‍റെ പൊതുജീവിതത്തിൽ താന്‍ ചെന്ന് കണ്ടവരുടെയും, ആർഎസ്എസ് നേതാക്കളെ കണ്ടവരുടെയും ലിസ്റ്റ് തെരഞ്ഞ് പോയാൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെട്ട നൂറുകണക്കിന് നേതാക്കൾ ഉണ്ടാകുമെന്നും എ. ജയകുമാർ പറഞ്ഞു. അതിനൊക്കെ നോട്ടീസ് അയക്കാൻ തുടങ്ങിയാൽ സർക്കാർ ഇതിനായി പുതിയൊരു ഡിപ്പാർട്ട്മെൻ്റ് തുടങ്ങേണ്ടി വരുമെന്നും ജയകുമാർ ഫേസ്ബുക്കില്‍ കുറിച്ചു.
എ.ജയകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഞാൻ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം (CET, TVM) കഴിഞ്ഞു പൊതുപ്രവർത്തനം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ അർപ്പിച്ചിട്ടു മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. നാഗ്പ്പൂരും ഡൽഹിയിലും ആയിരുന്നു ഏറിയ പങ്കും ചിലവഴിച്ചത് . വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതിക വിദ്യയും ആയിരുന്നു എന്റെ പ്രവർത്തന മേഖല. കഴിഞ്ഞ ആഴ്ചയിൽ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരൻ സാറിന്റെ വീട്ടിലിരിക്കുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ഫോണിലൂടെ ചോദിച്ചു, DGP ഓഫീസിൽ നിന്നും തെളിവെടുപ്പിനായുള്ള നോട്ടീസ് കിട്ടിയോ എന്ന്. തെല്ലൊരു ആശ്ചര്യത്തോടും എന്നാൽ നിസംഗതയോടും എനിക്ക് ഇതിനെ കുറിച്ചറിയില്ല എന്നറിയിച്ചു. പിന്നെ ചാനലുകൾ കാണുമ്പോഴാണ്, ഡിജിപി ഓഫിസിൽ നിന്നും RSS നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നത് .
രഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുതിർന്ന അധികാരികളെ , പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും, ആശയങ്ങൾ പങ്കിടുന്നതും , സംശയങ്ങൾ ദൂരീകരിക്കുന്നതും 1925ൽ, RSS തുടങ്ങിയ കാലം മുതൽ ഉള്ള ഒരു സംവിധാനമാണ്. സംഘത്തിന്റെ സാംസ്‌കാരിക ജൈത്ര യാത്രയിൽ , വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താൽ പ്രധാനമന്ത്രിമാർ , പ്രസിഡന്റുമാർ , സിവിൽ സർവീസുകാർ തൊട്ടു സാധാരണ മനുഷ്യർ വരെ പതിനായിരക്കണക്കിന് ആൾക്കാർ വരും.
കേരളത്തിൽ ആദ്യമായിട്ടല്ല ഒരു ADGP RSSൻ്റെ അധികാരിയെ കാണാൻ വരുന്നത് . ഇന്ന് സർവീസിൽ തുടരുന്ന എത്രയോ IPS കാരും, IAS കാരും, എന്തിനേറെ ചീഫ് സെക്രട്ടറിമാർ വരെ RSS നേതൃത്വവും ആയി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇതിൽ നിരവധി പേർ RSS കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ്. ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ നാടിന്റെ ഉയർച്ചക്കും നാട്ടുകാരുടെ വളർച്ചക്കും വേണ്ടി RSSന്റെ പങ്കു നിർവഹിക്കാനുള്ള ഭാവാത്മക ചർച്ചകളാണ് നടക്കുക.
എന്റെ പൊതു ജീവിതത്തിൽ ഞാൻ ചെന്നു കണ്ടവരുടെയും , എന്നെ വന്നു കണ്ടവരുടെയും ,എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാൽ അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും, മത വിഭാഗങ്ങളിലും പെടുന്ന നൂറുകണക്കിനു നേതാക്കൾ ഉണ്ടാകും . അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാൻ തുടങ്ങിയാൽ ഇതിനായി ഒരു പുതിയ ഡിപ്പാർട്ട്മെൻ്റ് സർക്കാർ ആരംഭിക്കേണ്ടി വരും.
RSS ഒരു ലക്ഷത്തോളം ശാഖകളുള്ള 40 ഓളം മറ്റു സംഘടനകളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഭാവനാ സമ്പന്നരും ക്രിയാ ശേഷിയുള്ളവരും ആയ നിസ്വാർത്ഥരായ ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും എല്ലാ കാലത്തും ആർഎസ്എസുമായി സംവദിച്ചിരുന്നു. അത് തുടരുകയും ചെയ്യും.
NB: 1) സമ്പർക്ക് പ്രമുഖ് എന്ന നിലയിൽ, ഇനിയും പ്രമുഖരുമായുള്ള കൂടികാഴ്ചകൾ തുടരും
2) നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും, കൂടികാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്കു ബോധ്യപ്പെട്ടോളും.