NEWSROOM

തൂണേരി ഷിബിൻ വധം: ഏഴ് മുസ്ലീം ലീഗ് പ്രവർത്തകർക്കും ജീവപര്യന്തം തടവുശിക്ഷ, 5 ലക്ഷം പിഴയടക്കണം

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ശിക്ഷ വിധിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട ആറ് മുസ്ലീം ലീഗ് പ്രവർത്തകർക്കും, കീഴടങ്ങാത്ത ഒന്നാം പ്രതിക്കും ഉൾപ്പെടെ 7 പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചൻ്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്.

മൂന്നാം പ്രതി അസ്ലമിനെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രതികൾ 5 ലക്ഷം വീതം പിഴയടക്കണം. നഷ്ടപരിഹാരം കുടുംബത്തിന് കൈമാറും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഏഴ് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. 2015 ജനുവരി 28നാണ് നാദാപുരം വെള്ളൂരില്‍ വെച്ച് ഷിബിന്‍ കൊല്ലപ്പെട്ടത്. കുടുംബത്തിനും പാർട്ടിക്കും ആശ്വാസം നൽകുന്ന വിധിയാണിതെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. പ്രതീക്ഷിച്ച വിധിയായിരുന്നു ഇതെന്നും, ഒന്നാം പ്രതി തെയ്യാംമ്പാടി ഇസ്മായിലിനെതിരെ വാറൻ്റ് പുറപ്പെടുവിക്കുമെന്നും, പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ആറ് പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിക്ഷാ വിധി സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതിയെ നേരത്തെ അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റു പ്രതികള്‍ക്ക് ശിക്ഷ വിധിക്കാമെന്നും ഇതില്‍ നിയമ തടസമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. പ്രതികളുടേത് നിഷ്ഠൂരമായ പ്രവര്‍ത്തിയാണെന്നും രണ്ട് നിരപരാധികളും പ്രതികളുടെ അക്രമത്തിന് ഇരയായെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

2015 ജനുവരി 22നായിരുന്നു സംഘം ചേർന്നെത്തിയ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികൾ. വിചാരണക്കോടതി ഏഴ് പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി ഒക്ടോബർ നാലിന് റദ്ദാക്കിയിരുന്നു. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും ഷിബിൻ്റെ പിതാവും സമര്‍പ്പിച്ച അപ്പീലിലാണ് ഒന്നു മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്.

2015 ജനുവരി 22 നായിരുന്നു സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംമ്പാടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.

ഷിബിൻ്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായ കാളിയറമ്പത്ത് അസ്‌ലമിനെ 2016 ഓഗസ്റ്റ് 12ന് വൈകിട്ട് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുമ്പോൾ 20 വയസായിരുന്നു പ്രായം. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പോകവേ ഇന്നോവയിലെത്തിയ അക്രമി സംഘം അസ്‌ലമിനെ വെട്ടുകയായിരുന്നു.

SCROLL FOR NEXT